Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 4


ശ്രീമദ് ഭാഗവതം ദശമം  --  ഭാഷാഗാനം  

 നാലാം അദ്ധ്യായം 



കന്യകാ-രോദനത്തെക്കേട്ടൊരു  രക്ഷിവൃന്ദം 

വന്നൊരു ഭയത്തോടും കംസനോടറിയിച്ചാർ.



എത്രയും ഭീതിപൂണ്ടു കംസനും വേഗത്തോടും 

ഗാത്രവും വിറച്ചതിദീനനായോടിച്ചെന്നു 

കന്യക-തന്നെപ്പിടിച്ചീടിനാനനതുനേരം;

തന്നുള്ളിൽ ഭയത്തോടും ദേവകിതാനും ചൊന്നാൾ:-



"ഭ്രാതാവേ ! മഹാമതേ ! സാഹസം എന്തിതയ് യോ !

ചേതസി നിനയ് ക്ക നീ, സോദരിയല്ലോ ഞാനും ?



സുന്ദരന്മാരാം ആറു പുത്രരെ വധിച്ചു നീ 

കന്യക-തന്നെ മമ നൽകുക കൃപയാലേ !                      10



കന്യകാ-വധത്തിനു പാപവും ഇല്ലേ പാർത്താൽ ?

പിന്നെയിന്നിവൾ നിന്നെക്കൊല്ലുവാൻ ആളാകുമോ ?”



ഇത്തരം  ഓരോതരം പറഞ്ഞു കരയുന്നോ--

രുത്തമ-സ്ത്രീരത്നത്തെബ് ഭർത്സിച്ചു  മഹാ-ഖലൻ.



കന്യക-തന്റെ പാദം  പിടിച്ചങ്ങുയർത്തിക്കൊ--

ണ്ടുന്നത-ശിലതന്മേൽ അടിപ്പാൻ തുടർന്നപ്പോൾ 

കന്യക-താനും കയ് യിൽ നിന്നുടൻ ഉൽപ്പതിച്ചു 

തന്നുടെ രൂപത്തോടും അംബരേ  വിളങ്ങിനാൾ .



എട്ടു തൃക്കൈകളിലും ആയുധ-ജാലത്തോടും 

എട്ടു ദിക്കിലും നിറഞ്ഞുള്ളൊരു തേജസ്സോടും                  20

സ്വർവധൂ-ജനത്തോടും ദേവതാ-വൃന്ദത്തോടും 

ഇങ്ങിനെ കണ്ടനേരം കംസനും ഭയപ്പെട്ടു;

തിങ്ങിന കോപത്തോടും ദേവിയും അരുൾ ചെയ്തു:--



"നിർമ്മരിയാദത്തിനു മുന്പനാകിയ കംസ !

ദുർമ്മതേ ! ജള-പ്രഭോ ! കേൾക്ക നീ മമ വാക്യം!



കൊല്ലുവാനെന്നാകിലും കാൽ പിടിച്ചതുമൂലം 

കൊല്ലുകയില്ല നിന്നെ ഞാനിന്നു, പേടിയ് ക്കേണ്ടാ.



നിന്നുടെ കാലനിന്നു ഭൂമിയിൽ ഉളവായി;

സന്നാഹം ഉണ്ടെന്നാകിൽ തിരഞ്ഞു കൊണ്ടാലും നീ !”          30



എന്നരുൾചെയ് തശേഷം ദേവിയും മറഞ്ഞിതു 

വന്ന സന്താപമെന്തു ചൊല്ലുന്നു കംസനപ്പോൾ!



ദേവകീ-വസുദേവന്മാരെയും അഴിച്ചുടൻ 

കേവലം ഭീതിയോടും നമസ്കാരവും ചെയ് തു 

വന്ദിച്ചു ചൊന്നാൻ:-- "മഹാപാപിയാം എന്നിലിന്നു 

നിന്ദയും ഉണ്ടാകൊല്ലാ,  കോപവും അരുതേതും !



ആരുടെ ദോഷം കൊണ്ടും വന്നതല്ലിവയൊന്നും 

ആരാലും തടുക്കാമോ ദൈവ-കൽപ്പിതം ഓർത്താൽ?



പൂർവ-ജന്മത്തിൽ ചെയ്ത പുണ്യ-പാപങ്ങളല്ലോ 

സർവ് വവും ഇജ്ജന്മത്തും  എല്ലാർക്കും അനുഭവം.              40



സന്തതി-നാശത്തിനു പൂർവജന്മത്തിൽ നിങ്ങൾ 

എന്തൊരു കർമ്മം ചെയ് തതെന്നതും അറിഞ്ഞീല.



കർമ്മ-ബന്ധത്താൽ  ഏവം വന്നതിനെന്നോടേതും 

നിർമ്മലന്മാരേ,  കോപം ഉണ്ടാകാതിരിയ് ക്കേണം!



ജ്ഞാനികളായ നിങ്ങൾ ശോകവും കളഞ്ഞിനി 

ദീനനാം എനിയ് ക്കിന്നു നൽകേണം അനുഗ്രഹം."



എന്നിവ പലതരം പറഞ്ഞങ്ങവരേയും 

വന്ദിച്ചു പാദ-യുഗ്മം പിടിച്ചു ലജ്ജയോടും.



ജ്ഞാനികളാകമൂലം കോപവും ക്ഷമിച്ചവർ 

മാനിച്ചു കംസൻതന്നെപ്പോകയെന്നയച്ചുതേ.                 50



യാത്രയും ചൊല്ലിപ്പോകും നേരത്തു കംസൻ നിജ--

ചിത്തത്തിൽ പലതരം ചിന്തിച്ചു തുടങ്ങിനാൻ :--



"കേവലം മാനുഷന്മാർ എന്നതു പോലെത്തന്നെ 

ദൈവവും അസത്യത്തെച്ചൊല്ലുമെന്നതും വന്നു.



ഇന്നു ഞാൻ അശരീരി-വാക്കിനെ വിശ്വസിച്ചു 

കൊന്നിതു ഭഗിനിതൻ നന്ദനന്മാരെ വൃഥാ.



ദേവകളുടെ ചതി തന്നെയല്ലല്ലീ, വസു--

ദേവനും മുന്നേ തന്നെ ചൊന്നപ്പോൾ ഓർത്തീല ഞാൻ.



എന്നുടെ ജീവനത്തെ രക്ഷിപ്പാൻ ഇവ ചെയ് തേൻ 

വന്നതില്ലൊരു ഫലം പാപമെന്നിയേ പാർത്താൽ."                       60



ഇത്തരം പലതരം ചിന്തിച്ചു കംസൻതാനും 

രാത്രിയും കഴിച്ചുടൻ പിറ്റന്നാൾ  ഉഷസ്സിങ്കൽ 

സേവകന്മാരാം ബക-ചാണൂരാദികളോടും

ദേവിതാൻ അരുൾ ചെയ്   വൃത്താന്തം ചൊല്ലീടിനാൻ.           



അന്നേരം അവർകളും ചൊല്ലിനാർ:-- "ഇതുകൊണ്ടു 

മന്നവ, ഭവാനെന്തു ഖേദിപ്പാൻ ? ഇതുമൂലം 

ഇന്നുള്ള ബാലകന്മാരെയൊക്കവേ കൊന്നീടുവാൻ 

കന്യകാ-വേഷംപൂണ്ടു പൂതന ഗമിയ് ക്കേണം.



ദേവ-പാക്ഷികന്മാരെയൊക്കെയും വധിയ് ക്ക നാം 

ദേവകൾ നമ്മോടെന്തു ചെയ് യുന്നു,  ദുർബ്ബലന്മാർ ?                 70



രാജസ-ഭാവം കാട്ടി നടക്കും ദേവേന്ദ്രനോ 

തേജോ-വാരിധേ നിന്നെക്കാണുന്പോൾ ഓടുമല്ലോ !



സാധുവാം ജനങ്ങളെ വ്യാജേന വധിയ് ക്കുന്ന 

മാധവൻതന്നെ  വധിച്ചീടുവൻ മായത്താലേ.



കാടതിൽക്കിടക്കുന്ന ശങ്കരൻ എന്തുചെയ് യും ?

മൂഢനായ് ത്തപം ചെയ് യും നാന്മുഖനെന്തു ചെയ് യും ?



എങ്കിലുമിന്നു ദേവ-മൂലത്തെച്ഛേദിയ് ക്കേണം 

ശങ്കയില്ലവരുടെ  മൂലവും വിഷ്ണുവല്ലോ.



മൂലമില്ലാത്ത വൃക്ഷ-ശാഖകളെന്നപോലെ 

ചാലവേ പിന്നെ നാശം വന്നീടും ദേവകൾക്കും.                   80



ഗോക്കളും ദ്വിജ-യജ്ഞ-താപസന്മാരും ഇവ 

പാർക്കിലോ ഹരിയ് ക്കുള്ളോരങ് ഗങ്ങളെന്നു കേൾപ്പൂ.



ആകയാൽ അവയെല്ലാം ഇന്നു നാം ഒടുക്കേണം 

വൈകാതെ കൽപ്പിയ് ക്കേണം ഞങ്ങളെയതിനിപ്പോൾ.



അങ് ഗങ്ങൾ നശിയ് ക്കുന്പോൾ അങ് ഗിയും നശിച്ചീടും  

മങ് ഗളം വന്നുകൂടും അന്നേരം നമുക്കെല്ലാം."



ദുർമ്മതി-ജനത്തിന്റെ വാക്കുകൾ ഏവം കേട്ടു 

ദുർമ്മതിയായ കംസൻ   ഏറ്റവും സന്തോഷിച്ചാൻ.



സമ്മാനിച്ചവർകളെക്കൽപ്പിച്ചങ്ങയച്ചുടൻ 

അമ്മഹാപാപിതാനും തന്നുടെ ഗൃഹം പുക്കാൻ.                       90



പാപികളായ ബക-ധേനുകാദികളെയെല്ലാം 

താപസ-ദ്വിജാദികളാകിയ സാധുക്കളെ 

നിത്യവും ഉപദ്രവം തുടർന്നാർ  ഓരോതരം 

ഇത്തരം നാലദ്ധ്യായം ചൊല്ലിനേൻ ചുരുക്കമായ്.                    94

Comments

Popular posts from this blog

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 8, 9, & 10

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 1